2014, ജനുവരി 14, ചൊവ്വാഴ്ച

ഡയറിക്കുറിപ്പ്‌ ഭാഗം 1 നഷ്ട വസന്തം

അന്നവൾ പതിവിലും സുന്ദരിയായിരുന്നു
പുത്തനുടുപ്പും നേരിയ ആഭരണങ്ങളും അണിഞ്ഞ് ,അവളെന്റെ  ചാരെ വന്നപ്പോൽ മുല്ലപ്പൂവിന്റെ ഗന്ധം എനിക്ക് ചുറ്റും പൊതിഞ്ഞു നിന്നു
'ഇന്ന് നീ കുളിച്ചു ല്ലേ ?""ഞാൻ തമാശയായി പറഞ്ഞു
പക്ഷെ അവളുടെ മുഖത്തു പതിവില്ലാത്ത വിഷാദ ഭാവമായിരുന്നു , നിറഞ്ഞ കണ്ണുകൾ
അവളെന്നെ നോക്കി വെറുതെ പുഞ്ചിരിച്ചു
കലാലയ ജീവിതത്തിനിടെ എന്നോ പരിചയപ്പെട്ടവരാണ് ഞങ്ങൾ .
എപ്പോഴും വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കും .
സ്കൂൾ മുറ്റത്തെ വലിയ വാകമരചോട്ടിൽ  നിലത്തു പടർന്ന്  കിടക്കുന്ന വേരിൽ ഇരുന്നു സംസാരിക്കും
എനിക്കൊന്നും പറയാനുണ്ടാവില്ല അവൾ പക്ഷെ കലപില പറഞ്ഞുകൊണ്ടിരിക്കും
..വീട്ടിലെ പൂച്ചക്കുട്ടിയെ പറ്റി ,ടി വി യിലെ ഏതോ സിനിമയെ പറ്റി ,അവളുടെ വിരുന്നുകാരെ പറ്റി , അനിയൻ കുരുത്തം കെട്ടവനുമായി അടികൂടിയതിനെ പറ്റി ,ബാപ്പ ഗൾഫിൽ നിന്നും കൊണ്ടുവന്ന സാധനങ്ങളെപറ്റി ,അങ്ങനെ തുടരും ,,,
ഇടക്കൊക്കെ അവൾ മിട്ടായി കൊണ്ടു വന്നു തരും ബാപ്പ കൊണ്ട് വന്നതോ കൊടുത്തയച്ചതോ ആയിരിക്കും
ഒരിക്കൽ അവളെനിക്കൊരു സമ്മാനം തന്നു
ഒരു പേന !!
എഴുതുമ്പോൾ മണം വിതറുന്ന പേന !!
അവളുടെ ബാപ്പ ഗൾഫിൽ നിന്നും കൊണ്ട് വന്നതത്രെ . ആ പേന ഞാൻ സൂക്ഷിച്ചിരുന്നു
ഒരു പാട് കാലം .
അന്നും അവൾ ഒരുപാട് സംസാരിച്ചു , പക്ഷെ വാക്കുകളിൽ എന്തോ നിറയുന്ന നിശബ്ദത പോലെയായിരുന്നു എനിക്ക്
ആടിക്കളിക്കുന്ന വാകമരത്തിന്റെ ഇലയിൽ കണ്ണും നട്ട് അവൾ ചോദിച്ചു
'ഇനി ഞാൻ വരാണ്ടിരുന്ന നെക്ക് സങ്കടാവ്വോ  ??'
കുഞ്ഞു കല്ലുകൽ പെറുക്കി വെറുതെ എറിഞ്ഞു കൊണ്ടിരുന്ന ഞാൻ പെട്ടന്ന് നിശബ്ദനായി .
അവൾ പിന്നെയും  ശബ്ദിച്ചു
ഞാൻ നാളെ മുതൽ ക്ലാസ്സിൽ വരൂല '
എന്തെ ?
അന്ധാളിപ്പോടെ ഞാൻ ചോദിച്ചു
ഒരു തേങ്ങൽ മാത്രമായിരുന്നു മറുപടി
ആ തേങ്ങൽ ഇന്നും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്
പിന്നീടവൾ ഒന്നും സംസാരിച്ചില്ല, മൂന്നു മണിയായപ്പോൾ അവളെ ആരോ വന്നു കൂട്ടിക്കൊണ്ടു പോയി
പോകുന്നതിനിടെ അവളെന്നെ നോക്കി കൈ വീശിക്കാണിച്ചു
എനിക്ക് പക്ഷെ അനങ്ങാൻ കഴിഞ്ഞില്ല
അടുത്ത ദിവസം തൊട്ടു അവളുണ്ടായിരുന്നില്ല ഞാൻ തനിച്ചായ പോലെ ..
എനിക്ക് ചുറ്റും വല്ലാത്തൊരു ശൂന്യത വന്നു നിറഞ്ഞു !!!
ജീവിതത്തിലുടനീളം തുടരുന്ന ശൂന്യത തുടങ്ങിയത് അവളിൽ  നിന്നാണ് !!
ആരായിരുന്നു എനിക്കവൾ
അറിയില്ല  ഏതോ ഒരു ആത്മബന്ധം , അവളോടൊരിഷ്ടം മനസ്സിന്റെ കോണിൽ ഉണ്ടായിരുന്നു
അനിർവചനീയമായ ഒരിഷ്ടം
പിന്നീടത്‌ ഓരോര്മയായി അടഞ്ഞു കിടക്കുന്നു
പിന്നീടെത്ര കാലം ഇല കൊഴിയും കണക്കെ കാലം മണ്ണിൽ വീണലിഞ്ഞു
വർഷ  ശിശിരവും വസന്തങ്ങളും  ഋതു ഭേദങ്ങളും  എന്റെ ശൂന്യതക്കൊപ്പം ചലിച്ചു
നേടിയതിനെക്കാളേറെ നഷ്ടങ്ങൾ , എവിടെയോ അവസാനിച്ച കലാലയ ജീവിതം
സൗഹൃദ സംഗീതത്തിൽ ഇടയ്ക്കു മുറിഞ്ഞ രാഗങ്ങൾ . . .
ഇന്നും തുടരുന്ന ദേശാടനങ്ങൾ